Kerala
കൊച്ചി: തിരുവനന്തപുരം കോർപറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ സംഭവത്തിൽ ഇടക്കാല ഉത്തരവിറക്കി ഹൈക്കോടതി. വിഷയത്തിൽ ഈ മാസം 20നുള്ളിൽ ജില്ലാ കളക്ടര്‍ തീരുമാനം എടുക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.
വോട്ടര്‍ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരായ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. നടപടിയെ വിമര്‍ശിച്ച കോടതി അനാവശ്യ രാഷ്ട്രീയം മാത്രമാണ് ഇതെന്നും വ്യക്തമാക്കി. വൈഷ്ണക്കെതിരെ പരാതി നൽകിയ സിപിഎമ്മിനാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
ഒരു യുവ സ്ഥാനാര്‍ത്ഥി മത്സരിക്കാൻ വരുമ്പോള്‍ ഇങ്ങനെയാണോ കാണിക്കേണ്ടതെന്നും കോടതി ചോദിച്ചു. വോട്ടര്‍ പട്ടികയിൽ നിന്ന് പേരു നീക്കിയതിനെതിരെ വൈഷ്ണ നൽകിയ അപ്പീൽ പരിഗണിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
സാങ്കേതികത്വത്തിന്റെ പേരിൽ 24 വയസുള്ള കുട്ടിയെ മത്സരിപ്പിക്കാതെ ഇരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. കേസിൽ കക്ഷി ചേര്‍ക്കണമെന്ന് തിരുവനന്തപുരം കോര്പറേഷൻ ആവശ്യപ്പെട്ടു. എന്നാൽ, കോര്പറേഷന് ഇതിൽ എന്താണ് കാര്യമെന്നാണ് ഹൈക്കോടതി ചോദിച്ചത്.
കോര്പറേഷൻ അനാവശ്യമായി ഇടപെടരുതെന്നും കോടതി ഓര്‍മിപ്പിച്ചു. ഹര്‍ജിക്കാരിയും പരാതിക്കാരനും ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ക്ക് മുമ്പാകെ ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഇടക്കാല പുറപ്പെടുവിച്ച കോടതി ഹർജി പിന്നീട് പരിഗണിക്കാനായി മാറ്റി.
Sports
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിയിൽ ഹൈക്കോടതിയെ സമീപിച്ച് തിരുവനന്തപുരം കോർപ്പറേഷനിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷ്. മുട്ടട വാർഡിലെ സ്ഥാനാർഥിയാണ് വൈഷ്ണ സുരേഷ്.
പേര് വെട്ടിയ നടപടി റദാക്കണമെന്നാണ് ആവശ്യം. പിഴവുണ്ടായത് വോട്ടർ പട്ടികയിലാണെന്നും ഇത് തിരുത്തണമെന്നുമാണ് വാദം. സംഭവത്തിൽ ജില്ലാ കളക്ടർക്കും അപ്പീൽ നൽകിയിട്ടുണ്ട്.
അതേസമയം, വൈഷ്ണ സുരേഷ് സപ്ലിമെന്ററി വോട്ടർ പട്ടികയിൽ നിന്ന് പുറത്തായ സംഭവം സംസ്ഥാന വ്യാപകമായി ഉയർത്താനാണ് യുഡിഎഫ് നീക്കം. പട്ടിക വൈകിപ്പിച്ചത് സ്ഥാനാർഥിത്വം അനിശ്ചിതത്വത്തിലാക്കാനെന്ന് ശനിയാഴ്ച തന്നെ യുഡിഎഫ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിഷയം സംസ്ഥാന വ്യാപകമായി ഉയർത്താനുള്ള തീരുമാനം.
Kerala
മരട്: പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ട മുൻ സിപിഎം കൗൺസിലർ വി.പി. ചന്ദ്രൻ യുഡിഎഫ് സ്ഥാനാർഥി. 46-ാം ഡിവിഷനായ വൈറ്റിലയിൽ യുഡിഎഫ് സ്വതന്ത്രനായാണു മത്സരിക്കുന്നത്. ‘ചന്ദ്രേട്ടൻ ഇവിടെയാ’ എന്ന തലവാചകത്തോടെ വി.പി. ചന്ദ്രന്റെ ചിത്രം പതിപ്പിച്ച പോസ്റ്ററുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു തുടങ്ങി.
2015-20 കാലഘട്ടത്തിൽ സൗമിനി ജെയിൻ മേയറായിരുന്ന കൗൺസിലിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവായിരുന്നു ചന്ദ്രൻ. അന്ന് ഡിവിഷൻ 50 ആയിരുന്ന ചമ്പക്കരയിൽനിന്നാണ് കൗൺസിലിൽ എത്തിയത്. വൈറ്റില ഡിവിഷന്റെ കുറച്ച് ഭാഗങ്ങൾകൂടി ചേർന്നപ്പോൾ ചമ്പക്കര ഡിവിഷൻ മാറി അത് വൈറ്റിലയായി.
യുഡിഎഫ് ഘടകകക്ഷിയായ ആർഎസ്പിയുടെ സീറ്റാണ് പഴയ വൈറ്റില. ഇവിടെ മത്സരിച്ച് ജയിച്ച സുനിതാ ഡിക്സൺ ആദ്യം യുഡിഎഫിനൊപ്പവും പിന്നീട് എൽഡിഎഫിന്റെ ഭാഗമായുംനിന്നു. കൗൺസിലിന്റെ അവസാനഘട്ടത്തിൽ ഇരു മുന്നണികളിൽനിന്നും അകലം പാലിച്ച സമീപനമാണ് സുനിത സ്വീകരിച്ചത്. ഇത്തവണ ബിജെപി സ്ഥാനാർഥിയായി പൊന്നുരുന്നി ഈസ്റ്റിലാണ് (45) മത്സരിക്കുന്നത്.